Friday, April 18, 2014

ഓർമ്മയിലെ വിഷു


ഒരു വിഷു കൂടി കടന്നുപോവുകയാണ്‌ ......കൊന്നപ്പൂക്കളുടെ നേർത്ത ചില സൗരഭ്യങ്ങൾ മനസ്സിൽ എവിടൊക്കെയോ അവശേഷിപ്പിച്ചുകൊണ്ട് ......

വിഷു എന്ന് കേൾക്കുമ്പോൾ ആദ്യം എന്റെ മനസ്സിൽ ഓടിയെത്തുന്നത്  "റോജ " എന്ന് ഇംഗ്ലീഷിൽ എഴുതിയ ഒരു ചുവന്ന കുഞ്ഞു ടപ്പിയാണ് .  കുഞ്ഞുനാളിൽ ഓരോ വിഷുവും എത്തുന്നതിനു ഒരാഴ്ച മുമ്പ് തന്നെ ആ ടപ്പി വൃത്തിയായി കഴുകി തുടച്ച് മേശ വലിപ്പിൽ ഭദ്രമായി സൂക്ഷിച്ചു വെക്കുമായിരുന്നു ഞാൻ,വിഷുവിന്റെ അന്ന് കിട്ടാൻ പോകുന്ന കൈനീട്ടം ഇട്ടുവെക്കാൻ വേണ്ടി .
                        വിഷുവിൻറെ തലേന്ന് അടുത്തുള്ള കുഞ്ഞുകുട്ടൻ നായരുടെ കടയിൽ നിന്ന് പടക്കം വാങ്ങി വെക്കും .അതൊരു വലിയ ചടങ്ങായിരുന്നു ഞങ്ങളെ സംബന്ധിച്ചിടത്തോളം .ഏതോ ഒരു യുദ്ധത്തിനു തയ്യാറാകുന്നത് പോലെയാണ് പടക്കം വാങ്ങിക്കാൻ പോകുന്നത്.തിരിച്ചു വരുമ്പോൾ ഓലപ്പടക്കത്തിന്റെ കവർ ഞങ്ങളിൽ മുതിർന്നയാളായ ഉണ്ണിയേട്ടനാണ്‌ പിടിക്കുക .ഓലപ്പടക്കവും മാലപ്പടക്കവും ഒന്നും തൊടാൻ അന്ന് ലൈസെൻസ്‌ കിട്ടിയിരുന്നില്ല .അതുകൊണ്ട് തന്നെ അത് കൈകാര്യം ചെയ്യുന്ന അച്ഛനും മുത്തശ്ശനും എല്ലാം ഞങ്ങളുടെ മുമ്പിൽ ധീര നായകന്മാർ ആയിരുന്നു .
                     തലേന്ന് വൈകുന്നേരം കൊന്നപ്പൂക്കൾ പറിച്ച് വെക്കും .രാത്രി അച്ഛമ്മ പൂജാമുറി വൃത്തിയായി തുടച്ച് ഉരുളിയിൽ കണി ഒരുക്കും. കോടിമുണ്ട് ....വാൽക്കണ്ണാടി.....പഴങ്ങൾ .....കൊന്നപ്പൂവ് .....സ്വർണ്ണം ...വെള്ളി .....നാണയങ്ങൾ .....നോട്ടുകൾ ....തേങ്ങ ....അരി ....നെല്ല് ......കണിവെള്ളരിക്ക ....കണ്ണാടി .....അങ്ങനെ എല്ലാം ഒരുക്കിവെക്കും .പുലർച്ചെ     അച്ഛമ്മ    കണികണ്ട് ഞങ്ങളെ ഉണർത്തി കണ്ണുപൊത്തി ക്കൊണ്ട് പൂജാമുറിയിൽ കൊണ്ടുപോയി കണി കാണിക്കും  .പിന്നീട് വിഷുക്കൈനീട്ടം തരും ...ശേഷം പടക്കം പൊട്ടിക്കലാണ് .അയപ്പക്കക്കാരൻ ഒന്ന് പൊട്ടിച്ചാൽ ഇവിടെ രണ്ടു പൊട്ടിക്കണം .മാലപ്പടക്കം അവസാനത്തെ തുറുപ്പു ചീട്ടായി കരുതി വെക്കും. ഉച്ചക്ക് വിളക്കത്ത് വിളമ്പി അമ്മ വിഷു സദ്യ എല്ലാർക്കും വിളമ്പും .
                                ഒരിക്കലും തിരിച്ചു വരാനിടയില്ലാത്ത ആ വിഷുക്കാലത്തിന്റെ ബാക്കിപത്രമെന്നോണം ഇന്ന് അവശേഷിക്കുന്നത് രണ്ട് ഫോട്ടോകളാണ് ,ഒന്ന് ഏതോ വിഷുക്കാലത്ത് അനിയനും ഞാനും കമ്പിത്തിരി കത്തിക്കുമ്പോൾ അച്ഛൻ എടുത്തതും പിന്നൊന്ന് അച്ഛമ്മയുടെതും ......








                        ഇന്ന് ജീവിതത്തിലെ വിഷുക്കൾ ഓരോ ദേശത്താണ് .....ഇപ്പോഴത്തെ കണിക്കു ആ പഴമയുടെ സുഗന്ധം ഇല്ലാതാനും ......എങ്കിലും ആ ഓർമ്മകളുടെ നിറവിൽ  ഈ കുറിപ്പ് ഇവിടെ അവശേഷിപ്പിക്കട്ടെ .........

         

Friday, April 11, 2014

പ്രതീക്ഷ



ഒരിക്കൽ സമയം നിനക്കനുകൂലമാകുമ്പോൾ, 
ഈ പ്രപഞ്ചത്തിലെ ഓരോ കണികയും 
നിൻറെ ആഗ്രഹസാഫല്യത്തിനായി പ്രാർത്ഥിക്കും...
അന്ന് നിൻറെ ദൈവത്തിന് 
ആ പ്രാർത്ഥന കേൾക്കാതിരിക്കാനാകില്ല...
അന്ന് ഓരോ പുഴയും നിനക്കായി ഒഴുകും ...
ഓരോ മഴയും നിനക്കായി പൊഴിയും ....
പൂമരങ്ങൾ വഴിനീളെ  നിനക്കായി  പൂക്കൾ പൊഴിക്കും ...
ഓരോ കുഞ്ഞു നക്ഷത്രങ്ങളും നിനക്കായി കണ്‍തുറക്കും...
ഓരോ മുളന്തണ്ടും നിനക്കായി പാടും ....
നിൻറെ പ്രണയം നിന്നെ തിരിച്ചറിയും ....
ആയിരം മാലാഖമാർ നിന്റെ വഴികളിൽ 
നിനക്കായി വിളക്കേന്തും....
യാത്ര തുടരുക ......പിൻവിളികൾക്കു  ചെവികൊടുക്കാതെ ......


Sunday, April 6, 2014

ഒരു പക്ഷി










ഈറൻ പൂക്കൾ...







ഒരു കുഞ്ഞു മഴവില്ല്......







കണ്ണാരം പൊത്തിക്കളിക്കാം....







ആരെയോ കാത്ത്.....







പൂമ്പാറ്റ
















മലമ്പുഴക്കാഴ്ചകൾ




























ഇണക്കുയിലുകൾ







മഴ







ശലഭം...








ഓന്ത്







ചെമ്പരത്തിപ്പൂവേ ചൊല്ല്.....







ഏകാന്തതയുടെ അപാരതീരം...







Wednesday, April 2, 2014

ഞായർ, ഒരു നഷ്ടം




                                             പാലക്കാടൻ കാറ്റ്.....എല്ലാറ്റിനുമൊടുവിൽ ഒരുകാറ്റ് അവളുടെ മുടിയിഴകളെ പറത്തിക്കൊണ്ടിരുന്നപ്പോൾ അവൾക്കു തോന്നിയത് അതായിരുന്നു.ഇതേ  ട്രെയിനിൽ , ഇതേ സീറ്റിൽ ഇ(പകാരം തലചായ്ച്ചു  വെച്ചുകൊണ്ട് ഭൂമിയുടെ അറ്റംവരെയും സഞ്ചരിക്കുവാൻ അവൾ ആ(ഗഹിച്ചു.അ(പകാരം ഭൂമിയുടെ അറ്റം എത്തിക്കഴിഞ്ഞാൽ  അവിടെ നിന്നും താഴോട്ട് ചാടണം....അല്ലെങ്കിൽ ആകാശത്തിലേക്ക് പറന്നു പറന്നു പോകണം....അങ്ങനെ ഒരു നിമിഷം കൊണ്ട് അലിഞ്ഞില്ലാതാകണം.
                                                                 
        മൊബൈൽ വൈബ്റേറ്റ് ചെയ്തപ്പോൾ എടുത്തു.മനുവാണ് ......

''ജാനീ , ട്രെയിൻ കിട്ടിയോ ?''
 " ഉം"

                                ''എങ്കി ഞാൻ ഓഫീസിൽ പോകുന്നതുവരെ കുറച്ച്                                          കിടന്നുറങ്ങട്ടെ,ഉച്ചക്കു വിളിക്കാം.ഓ.കെ.''

                 '' ഉം,  ശരി. "

                                            ഈ  ലോക്കൽ കിട്ടിയില്ലെങ്കിൽ പിന്നെ ഇന്ന് രാവിലത്തെ (പാക്ടികൽ ക്ളാസ്സ് പോക്കാണ്.ചത്ത് മലച്ച് ഓടിയിട്ടാണ് ഇന്നുo  ട്രെയിൻ കിട്ടിയത്.അത് സ്ഥിരം പതിവാണ്.പാലക്കാടുനിന്നും കോയമ്പത്തൂർ വരെ  ഇനി സ്വസ്ഥമായി (പകൃതി ഭംഗി ആസ്വദിച്ചിരിക്കാം.പക്ഷെ അവിടെയെത്തി ആ 4c ബസിൽ കയറി പറ്റുന്നത് എവറസ്റ്റ് കീഴടക്കുന്നതിന് തുല്യമാണല്ലൊ എന്നോർക്കുമ്പോൾ...






                   ഇന്ന് തിങ്കളാഴ്ച,സമയം രാവിലെ 7.30.ഇപ്പോൾ എൽ.ജാനകീദേവി പാലക്കാടുനിന്നും കോയമ്പത്തൂരിലേക്കുള്ള ലോക്കൽ ട്രെയിനിൽ ലേഡീസ് കമ്പാർട്ട്മെൻറിലെ ഒരു സീറ്റിലിരുന്ന് ഉറക്കം തൂങ്ങിക്കൊണ്ടിരിക്കുന്നു...തൻെറയീ സ്വയം ഓർമ്മപ്പെടുത്തുന്ന സ്വഭാവം കുറച്ചൊക്കെ നല്ലതാണെന്നു പലപ്പോഴും  അവൾക്കു തോന്നിയിരുന്നു.എങ്കിലും ഒന്നും ചെയ്യാനാകാതെ കടന്നു പോയ ഒരു ഞായറാഴ്ചയെക്കുറിച്ചുള്ള ഓർമ്മ അവളെ അലോസരപ്പെടുത്തിക്കൊണ്ടിരുന്നു.തിസീസ് വർക്ക് ഏതാണ്ടുകഴിയാറായിരിക്കയാണ്. എ(ത നോട്ട്സ് കളക്റ്റ് ചെയ്താലും ഗൈഡിന് ഒരു തൃപ്തിയുമില്ലാത്ത അവസ്ഥയാണ്.എന്നിട്ടാണ് ഒരു ഞായറാഴ്ചയെ കുത്തിമലർത്തി പോസ്റ്റുമോർട്ടം ചെയ്തത്.

  ----------------------------------

ശനിയാഴ്ച 3.30 വെളുപ്പാൻ കാലത്ത് ബാക്ടീരിയോ ഫേജിനെ ക്ളോണിംഗ് വെഹിക്ക്ൾ ആക്കി ഒരഭ്യാസം നടത്തുന്നതിനെക്കുറിച്ച് പാതി ഉറക്കം തൂങ്ങിക്കൊണ്ടു വായിക്കുകയായിരുന്നു.  മൊബൈലിൽ  'ഇളം മഞ്ഞിൻ കുളിരുമായൊരു കുയിൽ....'  മനുവായിരുന്നു. മനു വിളിക്കുമ്പോൾ ആ പാട്ടാണ് സെറ്റ് ചെയ്തു വെച്ചിരിക്കുന്നത്.

       "ഹമാസ് വിജയിക്കുമെന്ന് എനിക്കുറപ്പുണ്ടായിരുന്നു....നീയാ പടച്ചുവെച്ചിരിക്കുന്നതെല്ലാം അടച്ചുവെച്ച് ഒരു നിമിഷം എൻറെ അടുത്തേക്ക് വാ...."

അടുത്ത് ചെന്നാൽ എന്തുചെയ്യും എന്നറിയാൻ ഒരു കൗതുകം തോന്നി..

'അടുത്ത് വന്നിട്ട് എന്തിനാ?' എന്നു ചോദിച്ചപ്പോൾ പറയുകയാണ് കണ്ണും കണ്ണും നോക്കി കുറച്ചു നേരം ഇരിക്കാമായിരുന്നു എന്ന്.

 'പോയി കിടന്നുറങ്ങടാ' എന്നു പറഞ്ഞപ്പം പറയുകയാണ്
' ഉറക്കം വരുന്നില്ല,ഹമാസ് ജയിച്ചില്ലെ' എന്ന്.
 ഹമാസിൻറെ വിജയവും ഇവൻറെ ഉറക്കവും തമ്മിൽ എന്താണി(ത ബന്ധം എന്ന് എ(ത ആലോചിച്ചിട്ടും എനിക്ക് മനസ്സിലായില്ല.  എൻ.എസ്.എസ്.കോളേജിലെ ആർട്ട്സ് ക്ളബ് സെ(കട്ടറി ആണെന്നാണ് ഇപ്പോഴും അവൻറെ വിചാരം.

     ഇംഗ്ളീഷ് മാ(തം വഴങ്ങുന്ന നാവുകൾകൊണ്ട് കേൾക്കുന്ന തെറികളുടെ അർത്ഥമറിയാതെ മാർക്കറ്റിംഗിൻറെ ഇടവേളകളിൽ കാമുകിക്ക് ഫോൺ ചെയ്യുന്നു.
                              '' പാതിരാമഴയേതോ........."    ഒന്ന് പാടിത്തരുമോ എന്ന് കെഞ്ചിക്കൊണ്ട് ഞാനവനെ ആശ്വസിപ്പിക്കുന്നു.അവനൊരു വലിയ ഗായകനാകുന്നതും ഗായകൻറെ ഭാര്യയായ താൻ അവൻറെ കാറിൽ മുൻ സീറ്റിൽ അവനോടൊപ്പമിരുന്ന് യാ(ത ചെയ്യുന്നതുമെല്ലാം കോളേജിൻറെ മുറ്റത്തെ ഏഴിലംപാലച്ചുവട്ടിലിരുന്ന് ഇരുവരും സ്വപ്നം കണ്ടതാണ്.മുണ്ടുടുത്ത് ഒരു ചന്ദനക്കുറിയും തൊട്ട് കോളേജ് വരാന്തകളിലൂടെ വേഗത്തിൽ നടക്കുന്ന അവൻറെ ഓർമ്മകൾ ഇന്നെത്തി നിൽക്കുന്നത് ഇൻ ചെയ്ത ഷർട്ടും,ഒട്ടും ചേരാത്ത ഒരു ടൈയും,കൈയ്യിൽ ഒരു സ്യൂട്കേസും....എെ.സി.എെ.സി.എെ.(പുഡൻഷ്യൽ...അവൻ ഒരു എം.ബി.എ.കാരൻ ആകണ്ടായിരുന്നുവെന്ന് തോന്നിപ്പോകുകയാണ്.

                                ഇപ്പോൾ വിളിച്ചത് ഹമാസിൻറെ വിജയം ആഘോഷിക്കാനൊന്നുമല്ല,താൻ എഴുന്നേറ്റ് പഠിത്തം തുടങ്ങിയോ എന്നറിയാൻവേണ്ടി മാ(തമാണ്.പഠിക്കുന്ന കാലത്ത് പരീക്ഷ ദിവസങ്ങളിൽപോലും 7 മണിക്ക് എഴുന്നേൽകാത്തവൻ ഇപ്പോൾ 4 മണിക്ക് എഴുന്നേറ്റ് തനിക്ക് കൂട്ടിരിക്കുന്നു,അതും ചെന്നൈയിലെ ഒരു കുടുസുമുറിക്കുള്ളിൽ മൂട്ടകടി കൊണ്ടുകൊണ്ട്.
         എന്തുകൊണ്ടെന്നറിയാതെ  എനിക്കവനോട് സഹതാപം തോന്നി.മണിക്കൂറുകൾക്കു  ശേഷം പരീക്ഷ എഴുതണം,വീണ്ടും പുസ്തകത്തിലേക്കു മുഖംപൂഴ്ത്തി.

 ഹോസ്റ്റലിൽ   നിന്നും ഇറങ്ങി ബസ് സ്റ്റോപ്പ് എത്തുന്നത് വരെ മനുവുമായി സംസാരിച്ചു.

           ''പരീക്ഷ നന്നായി എഴുതണം.നല്ല മാർക്കോടെ പാസായാൽ മാ(തമേ ഇവിടെ വന്നാൽ നല്ല ജോലി കിട്ടൂ.നിൻറെ പഠിത്തം കഴിഞ്ഞിട്ടുവേണം   
നമ്മുടെ കാര്യം വീട്ടിൽ പറയാൻ.എല്ലാം ഞാൻ വീണ്ടും വീണ്ടും ഓർമ്മപ്പിക്കേണ്ടല്ലൊ'' എന്നൊക്കെയുള്ള സ്ഥിരം ഡയലോഗുകൾ.

                         ഫോൺ വെച്ചതും ബസ് വന്നതും ഒരുമിച്ചായിരുന്നു.ബസിൻറെ അവസാന പടിയിൽ നിന്നും അടുത്ത പടിയിലേക്ക് തമിഴ് തെറികൾ കേട്ടുകൊണ്ട് തൊങ്ങിക്കൊണ്ടിരുന്നപ്പോൾ മഴ തീർത്ത മങ്ങൽ കഴ്ചകളിലൂടെ അവൻ നടന്നകന്നത് ഓർത്തെടുക്കുകയായിരുന്നു.ഒരു തമിഴത്തി അക്ക തൻറെ കയ്യിലിരുന്ന പൂക്കൂടകൊണ്ട് പള്ളക്കു കുത്തിയപ്പോൾ അറിയാതെ കണ്ണ് മിഴിച്ച് പോയി.ഡാർവിൻറെ സർവൈവൽ ഓഫ് ദ ഫിറ്റെസ്റ്റ് ഉരുവിട്ട് പഠിച്ചത് മെമ്മറിയിൽ നിന്ന് പുറത്തു ചാടി.എല്ലാം ജീവിക്കാൻ വേണ്ടിയുള്ള യുദ്ധം ചെയ്യലാണ്.കേരളത്തിലെ ബസുകളിലെ തിരക്കുകൾ ഒന്നുമല്ലെന്ന്  തമിഴ്നാട്ടിൽ വന്നതിനു ശേഷമാണ് മനസ്സിലായത്.ചില ദിവസങ്ങളിൽ ബസിൻറെ പടിയിൽ നിന്നു വീണ് മരിക്കുമോ എന്നുവരെ തോന്നിയിട്ടുണ്ട്.കോളേജ് ഹോസ്റ്റലിൽ മൊബൈൽ ഫോൺ പറ്റില്ല,അതുകൊണ്ടാണ് ഈ ഗതികേടൊക്കെ ഉണ്ടായത്.മനുവുമായി ഒരു ദിവസം പോലും സംസാരിക്കാതിരിക്കാൻ കഴിയില്ല.

ഉച്ചയ്ക്ക് പരീക്ഷ കഴിഞ്ഞ് ഏവരും ഡസ്കിൽ തലചായ്ച്ച് കിടന്നുറങ്ങി.അത് സ്ഥിരം പതിവാണ്,ഒരാഴ്ച കളഞ്ഞ ഉറക്കത്തെ ആവാഹിക്കാനെന്നോണമാണത്.

വൈകുന്നേരം ഉക്കടത്ത് കെ.എസ്.ആർ.ടി.സി.ക്കു ക്യു നിൽക്കുമ്പോൾ എന്തെന്നില്ലാത്ത ആശ്വാസമായിരുന്നു.വീടെത്തിയാൽ സുഖമായി  കിടന്നുറങ്ങണം.

നാളെ ഞായറാഴ്ചയാണ് തിസീസിനായി കുറച്ചധികം റഫറൻസ് വർക്ക് ചെയ്യണം,എന്നിട്ട്  വേണം തിങ്കളാഴ്ച മടങ്ങാൻ.ഗൈഡിന് ധാന്വന്തരം കുഴമ്പ് വാങ്ങിക്കണം.കേരളത്തിൽ നിന്നും കുഴമ്പ് വാങ്ങുമ്പോൾ ടാക്സിൽ നല്ല വ്യത്യാസം ഉണ്ട(തെ. നാളെ  പരമാവധി വർക്ക്സ് എല്ലാം തീർക്കണം. 

ഭാഗ്യത്തിന് സീറ്റ് കിട്ടി.സീറ്റിലേക്ക് തലചായ്ച്ച്  കണ്ണടച്ചപ്പോൾ മൊബൈൽ വൈബ്റേഷൻ...

''മനു,ബസ് കിട്ടി.ഇനി വീടെത്തിയിട്ട് വിളിക്കാം.നീ ഓഫീസീന്ന് എത്തിയാൽ വിളിക്കണേ..ഇന്നെനിക്ക് ഖോരാ കാഗസ് ദാ യെ മന് മേരാ... പാടിത്തരണം.''

 ഫോൺ കട്ട് ചെയ്ത് സീറ്റിലേക്കു തലചായ്ച്ചു.ഏതോ ഒരു സ്വപ്നത്തിലേക്കു വഴുതി വീഴുമ്പോഴേക്കും വീണ്ടും വൈബ്റേഷൻ...

''അമ്മാവൻ മരിച്ചു''
അമ്മ ഒരു വിങ്ങലോടെ പറഞ്ഞു.

തണുത്തു മരവിച്ച മരണം.മുറിഞ്ഞുപോയ സ്വപ്നത്തിൻറെ ചിതറിച്ച...ഒന്നുറങ്ങാൻ കഴിഞ്ഞിരുന്നെങ്കിൽ ആ സ്വപ്നത്തിൻറെ ബാക്കി കാണാമായിരുന്നു എന്ന ആ(ഗഹം അവശേഷിപ്പിച്ചുകൊണ്ട് വീണ്ടും യാ(ത....

     ''മനൂ...രാ(തി വിളിക്കണ്ട അമ്മാവൻ മരിച്ചു അങ്ങോട്ടാണ് പോകുന്നത് നേരെ.എല്ലാം കഴിഞ്ഞ്  ഞാൻ വിളിക്കാം.''


                  (ടാൻസ്പോർട്ട് സ്റ്റാൻറിനു മുമ്പിൽ വേണുവേട്ടൻ ഓട്ടോയുമായി കാത്തു നിൽക്കുന്നുണ്ടാകും എന്നാണ് അമ്മ പറഞ്ഞത്.വേണുവേട്ടൻ തൊട്ടടുത്ത വീട്ടിലെ ഓട്ടോറിക്ഷ  ഡ്രൈവറാണ്.അദ്ദേഹത്തിനു തന്നെപ്പോലുളള രണ്ട് പെൺ മക്കൾ ഉണ്ട്.അമ്മാവൻറെ വീടെത്തുമ്പോഴേക്കും രാ(തിയാകും.എന്തായാലും ഇനിയിപ്പോൾ രാവിലെയേ ചടങ്ങുകളൊക്കെ ഉണ്ടാകൂ.അമ്മാവൻറെ മകൾ സുമതിച്ചേച്ചി ദുബായിൽ നിന്നു രാവിലെ എത്തുമായിരിക്കും.

ഓട്ടോറിക്ഷയിലിരുന്ന് ആടിയുലയുമ്പോൾ ചിന്തിച്ചത് ഒരുകൂട്ടം വി.ഐ.പി.കൾക്കിടയിലിരുന്ന് അമ്മായി കരയുന്നതാണ്.ഒരുപക്ഷെ തിരക്കുകാരണം അമ്മാവൻറെ ശവം ഒരുനോക്ക് കാണാൻ പോലും കഴിയാതെ വരുമോ? കാണണമെന്ന് നിർബന്ധമില്ല,എങ്കിലും....

     അമ്മാവൻ ഒരിമ്മിണി ബല്യ പുള്ളിയാണ്.ഒരുപാട് സ്വാധീനമുള്ള വ്യക്തി ആയിരുന്നു.താൻ അവരുടെ മരുമകളാണ് എന്ന് ആരോടെങ്കിലും പറയേണ്ടി വന്നാൽ തീർച്ചയായും അവർ തൻറെ എണ്ണമയമുള്ള  മുഖത്തും ചുരുണ്ടു കേറിയ തലമുടിയിലും നോക്കി ഒരു വളിച്ച ചിരിചിരിക്കും എന്നുറപ്പാണ്, 'ഇയാൾക്ക് ഇങ്ങനെയും ഒരു മരുമകളൊ?'  എന്ന മട്ടിൽ.പെണ്ണുങ്ങളാണെങ്കിൽ ഇ(പകാരം ചിന്തിക്കും;മുടി ഒന്നു ഷാംപു ഇട്ടാലെന്താ...ഐബ്റോസ് ഒന്ന് പ്ളക് ചെയ്തുകൂടെ....ഒന്നിനും കാതോർക്കരുത്, ഒന്ന് മുഖം കാണിച്ച് വേഗം വീട്ടിലേക്ക് പോകണം.ഞായറാഴ്ച തിസീസിനായി കുറച്ചധികം റഫറൻസ് വർക്ക് ചെയ്യണം.പറ്റിയാൽ  അമ്മായിയെ ആശ്വസിപ്പിക്കണം,എ(തയായാലും അമ്മായിയല്ലെ.
 
                                അമ്മായി ഒരു പാവം സ്(തീയാണ്.മുഖം നോക്കാതെ വാരിക്കോരി കൊടുക്കുന്നവർ.സ്വന്തം ഭർത്താവിൻറെ പേർ ഒരുപാട് അന്യസ്(തീകളുമായി ചേർത്തു കേട്ടിട്ടും ഒട്ടും കുലുങ്ങാതെ കുടുംബം പോറ്റിയവർ.ഇപ്പോൾ വയസ്സായിരിക്കുന്നു,മുടിയെല്ലാം നരച്ചിരിക്കുന്നു.ചെറുപ്പത്തിൽ  വളരെ   സുന്ദരിയായിരുന്നു.അമ്മാവൻറെ വേർപാട് അവർ എങ്ങനെ താങ്ങുമോയെന്തോ.സ്വന്തം ഭർത്താവല്ലെ,സ്നേഹത്തോടെ ജീവിച്ചവർ......
മനുവും താനും വിവാഹിതരായിട്ടില്ല,എങ്കിലും മനു ഒരു നേരം വിളിക്കാൻ വൈകിയാൽ വല്ലാത്ത അസ്വസ്ഥതയാണ്.അപ്പോൾ പിന്നെ ഒരുമിച്ച് വർഷങ്ങളോളം ജീവിക്കുന്നവരുടെ കാര്യം പറയണോ.ഒരു ബന്ധങ്ങളും ഭൂമിയിൽ ശാശ്വതമല്ലല്ലൊ.ഇന്നല്ലെങ്കിൽ നാളെ ഞാനും മനുവും എല്ലാം മറ്റാർക്കൊക്കെയോ വേണ്ടി വഴിമാറി കൊടുക്കേണ്ടവർ തന്നെ. 

       അമ്മാവനോട് പക്ഷെ അങ്ങനെയൊരു അടുപ്പമൊന്നും തനിക്കില്ല.അവരുടെ മുമ്പിൽ നിൽക്കാനോ അവരോട് വല്ലതും സംസാരിക്കാനോ ഉള്ള ധൈര്യം പോലും തനിക്ക് ഇല്ലായിരുന്നു.കൂടാതെ തന്നോട് പോന്നവരോടെ അമ്മാവൻ സംസാരിക്കാറുള്ളു താനും.ചെറുപ്പത്തിൽ വല്ലപ്പോഴും   അമ്മയോടൊപ്പം  അമ്മാവനെ കാണാൻ പോകും. (പത്യേകിച്ച് ചിനക്കത്തൂർ പൂരത്തിൻറെ സമയത്ത്.   അമ്മാവൻറെ തട്ടകത്ത് പൂരം കേമമാണ്.   പൂരംകൊടിയേറിയാൽ പിന്നെ ''അയ്യയ്യോ...'' നിലവിളികൾ സർവ്വസാധാരണമാണ്.അട്ടഹസിച്ചുകൊണ്ട് ഓടി വരുന്ന പൂതനും തിറയും...ചിലമ്പിൻറെ ഇടമുറിയാത്ത ഒച്ചകൾ...





                     പിന്നീടൊലിച്ചിറങ്ങുന്നത് കടുമധുരപ്പായസത്തിൻറെ മാധുര്യം...മഞ്ഞച്ച നട്ടുച്ചവെയിലിൽ അലിഞ്ഞു ചേരുന്ന ലഹരിക്കൂത്തുകൾ...പൊടിപടലങ്ങളെ പുളകം കൊള്ളിക്കുന്ന ''അയ്യയ്യോ'' നിലവിളികൾ...പഞ്ചവാദ്യത്തിൻറെ സ്വരക്കൊഴുപ്പിൽ അരങ്ങേറുന്ന കുതിര കളി...ചെറിയ ദേശക്കാരുടെ കാളകൾ വേറെ....എല്ലാംകൂടി ഒരു (ഭാന്തിൻറെ ആരവം.കാലത്ത് നാലു മണിക്ക്   അമ്മാവൻറെ   പൂജാമുറിയിൽ മുഴങ്ങുന്ന  മ(ന്തങ്ങൾ....ഗന്ധരാജൻ പൂക്കൾ കൊണ്ടുള്ള പുഷ്പാർച്ചന. മറ്റൊരു (ഭാന്തിൻറെ കുടമണി കിലുക്കം....അടുക്കളയിൽ നിന്നു അലയടിക്കുന്ന കോഴിക്കറി മണം...കോഴിക്കറി ഭഗവതിക്കു നേദിച്ചതിനു ശേഷമേ കഴിക്കാൻ തരൂ,അതുവരെ നീണ്ട ഒരു കാത്തിരുപ്പാണ്,വെള്ളമിറക്കിക്കൊണ്ട്.

                      ഇടയ്ക്കിടെ   മൊബൈലിൽ  ''ടിം ''  '' ടിം''  ശബ്ദം, മനുവിൻറെ മെസേജുകൾ.ഇന്ന് നിൻറെ    ''ഖോരാ കാഗസ് ദാ യെ മന് മേരാ..... '' കേൾക്കണം എന്നു വിചാരിച്ചതാണ്.പക്ഷെ അമ്മായിയുടെ കരച്ചിൽ കാണാനാണ് യോഗം .

                    ഓട്ടോറിക്ഷയിൽ നിന്ന് ഇറങ്ങുമ്പോൾതന്നെ മനസാക്ഷി മ(ന്തിച്ചു മിസ് ജാനകീ ദേവി  അമ്മാവൻ മരിച്ചു കിടക്കുന്നേടത്തേക്കാണ് യാ(ത...മുഖത്ത് ദുഖം..  

          മുറ്റത്ത്   വി .ഐ.പി.കളുടെ ഒരു വലിയ കൂട്ടം തന്നെയുണ്ട്.പൂരപ്പറമ്പിലെ നിവർത്താനും മടക്കാനും കഴിയുന്ന ബഹുവർണ്ണപ്പൂക്കളുടെ ഡിസൈനുള്ള സാരി ധരിച്ച    ഒരു   സ്(തീ  അവളെ നോക്കി ചെറുതായി പുഞ്ചിരിച്ചപോലെ  അവൾക്കു തോന്നി. ''സതിയുടെ മകളാ''  ആ   സ്(തീ  അടുത്തു നിന്നിരുന്ന   സ്(തീയുടെ ചെവി കടിച്ചു. 
'ശരണാലയ'ത്തിലേക്കു (പവേശിക്കുമ്പോൾ മുന്നിലെ തൂണിൻറെ തെക്കുവശത്തേക്കു കണ്ണോടിച്ചു  അവൾ. 
ഉണ്ട്,  ഗന്ധരാജൻ  അവിടെ തന്നെയുണ്ട്.
ആളുകൾക്കിടയിലൂടെ പൂമുഖത്തെത്തിയപ്പോൾ യുദ്ധത്തിൻറെ ഓരോ കടമ്പകൾ ജയിച്ചതുപോലെ അവൾക്കു തോന്നി.അമ്മാവൻറെ ജഡം കണ്ടമാ(തയിൽ  'മണിച്ചി(തത്താഴി'ലെ  കാരണവരെ ജാനി ഓർത്തു. ഒരു കുതിര കളിയുടെ അന്ത്യത്തിൽ ആരുടെയോ ബല(പയോഗത്തിൻറെ ഫലമായി അവൾ അമ്മായിയുടെ അരികിലേക്ക് വീണു...വീണില്ല,ആ വീഴ്ചയെ യുക്തിപൂർവം ഇരിക്കലാക്കി മാറ്റി.ഡൈ ചെയ്യാത്ത അമ്മായിയുടെ തലമുടി വെൺചാമരം പോലെ തിളങ്ങി.ഒരു വണ്ടിവേഷത്തിൻറെ മുഖത്തേക്കു നോക്കുംപോലെ അവൾ അമ്മായിയെ സൂക്ഷിച്ചു നോക്കി.ജാനിയുടെ  മുഖത്ത് നോക്കി  അമ്മായി കുറച്ച്  നേരം കരഞ്ഞു .പിന്നീട് അവളുടെ മടിയിലേക്ക്‌ ചാഞ്ഞു , ഓട്ടൻതുള്ളൽ കണ്ട്‌ ഉറക്കം തൂങ്ങി തൻറെ അനിയത്തി   മടിയിലേക്ക്‌ ചായുംപോലെ .

''ജാനിയെന്നാ കോയമ്പത്തൂരുനിന്നും വന്നേ ?''

        അമ്മായി സ്വരം താഴ്‌ത്തി ചോദിച്ചു .ആരെങ്കിലും കേട്ടോയെന്നു ജാനിക്ക് ഭയം തോന്നി .ഭർത്താവ് മരിച്ചു കിടക്കുമ്പോൾ ഭാര്യ വിശേഷങ്ങൾ അന്വേഷിക്കരുതല്ലൊ  .

''നെരെ വരുന്ന വഴിയാ . ''

 അവൾ   മന്ത്രിച്ചു. 
ശവം തീർത്തും  അനാഥനായിക്കഴിഞ്ഞുവെന്ന്‌ അപ്പോൾ മാത്രം ജാനി തിരിച്ചറിഞ്ഞു .സർവ്വശക്തിയിൽ ഫാൻ കറങ്ങുന്നുണ്ടായിരുന്നിട്ടും അമ്മായി വിയർത്തൊലിച്ചു . അമ്മാവൻറെ രണ്ടാണ്‍മക്കളും അച്ഛൻ മരിച്ച വിവരം ബന്ധുക്കളെയും  സുഹൃത്തുക്കളെയും ഫോണിൽ വിളിച്ച് അറിയിച്ചുകൊണ്ടിരുന്നു .ആളുകൾ ശ്രദ്ധിക്കാതിരിക്കാനായി അവർ ഇരുവരും ഓരോരോ മൂലകളിൽ പതുങ്ങിനിന്നു സoസാരിക്കുകയാണെന്ന് തോന്നി  ജാനിക്ക് .അമ്മാവൻറെ മരുമക്കൾ മരണത്തെക്കുറിച്ച് വിവരിച്ചുകൊണ്ടിരുന്നു .മറ്റു പലരും അനുശോചിച്ച ശേഷം സ്വന്തം വിശേഷങ്ങൾ പങ്കുവെച്ചുകൊണ്ടിരുന്നു .ചില വയസ്സന്മാർ അമ്മാവൻറെ ദാനധർമ്മങ്ങളെക്കുറിച്ചും  ഭക്തിയെക്കുറിച്ചും  പറഞ്ഞുകൊണ്ടിരുന്നു .ഒരു തടിച്ചി ഓടിവന്ന് അമ്മായിയെ കെട്ടിപ്പിടിച്ച് തേങ്ങിക്കരഞ്ഞു (ഒരു തുള്ളി കണ്ണീർ പൊടിഞ്ഞില്ലെങ്കിലുo  ). അമ്മായിക്ക് ശ്വാസം മുട്ടി .മൂലയിലിരുന്നു സൊറ പറയുന്ന ഒരു കൂട്ടം സ്തീകൾക്കിടയിലേക്ക്‌ ആ സ്ത്രീ നീങ്ങിയപ്പോൾ അമ്മായി പതിഞ്ഞ സ്വരത്തിൽ പറഞ്ഞു

                "ധൃതരാഷ്ട്രാലിംഗനം  എന്നൊക്കെ കേട്ടിട്ടില്യെ ,കുറച്ചുകൂടി ഞെക്ക്യേർന്നൂങ്കില് അപ്പർത്ത് ഞാനും കെടന്നേനെ ,ശ്വാസം മുട്ടലിന്റെ അസ്കിതണ്ടെയ് ''

                 പുറത്തേക്ക് കടക്കാൻ ശ്രമിച്ച ചിരിയെ കടിച്ചൊതുക്കി ജാനി അമ്മായിയെ തന്നെ സൂക്ഷിച്ചു നോക്കി .

  'ജാനിക്കുട്ടി കണ്ടിട്ടില്ല്യാലോ എന്റെ പുതിയ കരിമണി മാല ,സേതു പണിയിച്ചന്നതാ .അല്ല ചെരുപ്പ് പോറത്ട്ട്ട്ടാ വന്നർക്ക്ണ്,എല്ലാം കഴിയുമ്പഴക്കും ആരെങ്കിലും കൊണ്ടുപോകുംട്ടോ ".

  അമ്മായി ഇടതടവില്ലാതെ പറഞ്ഞുകൊണ്ടേയിരുന്നു .അമ്മായിയുടെ ബുദ്ധി സ്ഥിരതയിൽ ജാനിക്ക് സംശയം തോന്നാതിരുന്നില്ല . അവൾക്കെന്തോ പറയണമെന്നുണ്ടായിരുന്നു ,പക്ഷെ ശബ്ദം തൊണ്ടയിൽ കുരുങ്ങി കിടന്നു .

 'മകൾ വരണം ,എന്നിട്ടേ എടുക്കൂ ,വിമാനത്താവളത്തിക്ക് 
ആള് പോയിട്ട്ണ്ടെയ് '. 

                                    ഒരു തന്ത മറ്റേ തന്തയോട് ലോഹ്യം പറഞ്ഞു .ആ തന്തയ്ക്ക് ആരുടെയോ മുഖച് ഛായയുണ്ട്‌ ,പണ്ട് കണ്ടു മറന്ന 
ആരുടെയോ ...രാമചന്ദ്രൻ ചെട്ടിയാർ......ഓർമ്മയുടെ മങ്ങാത്ത വെളിച്ചത്തിൽ   രാമചന്ദ്രൻ ചെട്ടിയാർ  വെറ്റിലക്കറ  പുരണ്ട മോണ കാട്ടി ചിരിച്ചു . തോൽപ്പാവക്കൂത്തിൽ ചരട് വലിക്കുന്ന ചെട്ടിയാര് ....അരങ്ങത്ത് രാവണൻ ചത്തുമലച്ചു .....കുപ്പിവളക്കാരി ചെട്ടിച്ചി ഉറക്കം തൂങ്ങി 
വീണു .....മടിയിലേക്ക്‌ ആരോ വീണു......കുപ്പിവളക്കാരി ചെട്ടിച്ചിയോ ?  
അല്ല ,അമ്മായിയാണ് . ജീവിതത്തിലാദ്യമായി അമ്മായി വിശപ്പ് എന്തെന്ന് അനുഭവിക്കുകയാണ്‌ .ഉച്ചക്ക് ഊണുകഴിച്ചതാണ് ,  ഇപ്പോൾ സമയം പാതിരാത്രി ആയി .വയറ്റിനകത്ത് ഒരു ചുളാചുളാകുത്തൽ.......തലയ്ക്കകത്ത് പൊന്നീച്ച പറക്കുന്നു .അപ്പോഴേക്കും മരുമക്കളിലാരോ 
ചായയുമായി എത്തി.

   ''വേണ്ട മൂത്രോഴിക്കാൻ മുട്ടും ,പിന്നെ ഇവിടുന്നു ന്നീക്കണ്ടെ ''.

അമ്മായി പറഞ്ഞു .

               സുമുഖനായ പ്രേതത്തിന്റെ പുറത്ത് കമ്മ്യൂണിസ്റ്റുകാരുടെ   
വക മലർവളയം .സാമുദായിക സംഘടനകൾ......സ്ത്രീ വേദി 
പ്രവർത്തകർ ....പോലീസ് വിഭാഗം ..... മലർവളയങ്ങൾ നിരവധി കിട്ടിയിട്ടുണ്ട് അമ്മാവന് .പക്ഷെ  അമ്മാവൻ  അതൊന്നുമറിയാതെ ചില്ലുകൂട്ടിൽ ശാന്തനായി കിടന്നുറങ്ങുന്നു .

 അമ്മായിയുടെ    തലയ്ക്കകത്തെ  പൊന്നീച്ചകളുടെ എണ്ണം അധികമായോ ? അമ്മായി ദയനീയമായി അവളെ നോക്കി  . വിശപ്പിൻറെ വിളി.....'കണ്ണേ മടങ്ങുക'  എന്ന തലക്കെട്ടോടുകൂടി പത്രത്തിൽ വന്ന ഫോട്ടോ ഹെൽത്ത് എഡുക്കേഷൻ അസൈന്മെൻറിൽ വെട്ടി ഒട്ടിച്ചത് ജാനി ഓർത്തു .


പിറ്റേന്ന് മകൾ വന്ന് ശവമെടുപ്പ് കഴിഞ്ഞതും അമ്മായി രണ്ടു കപ്പ്‌ ഹോർളിക്സ് കുടിച്ചു .

''പോകുന്നവരെ പോകാനനുവദിക്കുക,
ജീവിക്കുന്നവരിലേക്ക് മുഖം തിരിക്കുക '' 

               അവളുടെ മനസ്സാക്ഷി എന്തുകൊണ്ടോ സച്ചിദാനന്ദന്റെ കവിത ഓർമ്മിച്ചു .പൂരപ്പറമ്പിൽ പഞ്ചവാദ്യം മുറുകി ....കൂറ്റൻ കുതിരകൾ പൊങ്ങിത്താണു .....  വാളും ചിലമ്പും അരമണിയും കിലുക്കി വെളിച്ചപ്പാട് ഉറഞ്ഞു തുള്ളി .....ഭക്തി  ലഹരിയിൽ  മുടിയഴിച്ചിട്ടാടുന്ന    
ചെറുമികൾ ........അവരും ചാരായം കുടിക്കുമത്രെ .ആദ്യമൊന്നും  വിശ്വസിച്ചിരുന്നില്ല ,ഒരിക്കൽ ഒരു തള്ള കള്ളുഷാപ്പിൽ നിന്നും ആടിയാടി  ഇറങ്ങിപ്പോകുന്നത് കണ്ടപ്പോൾ അറിയാതെ തോന്നിപ്പോയത് അസൂയയാണ്. 


  പാതിരാത്രിയിലെപ്പോഴോ  ആളൊഴിഞ്ഞ പൂരപ്പറമ്പിലൂടെ  കുപ്പിവളപ്പൊട്ടുകൾ പെറുക്കി നടക്കുന്ന പച്ചയുടുപ്പിട്ട രണ്ടു പെണ്‍കുട്ടികളെ അവൾ സ്വപ്നം കണ്ടു .

      ലേഡീസ് കമ്പാർറ്റ്മെന്റിൽ 'അമൃത വിദ്യാ പീഠ'ത്തിലേക്കുള്ള  ജോലിക്കാരുടെ 'സത്സംഗം' തുടങ്ങിയപ്പോൾ ജാനി ചിന്തകളിൽ നിന്നും ഉണർന്നു .ഇനിയിപ്പോൾ സൂര്യൻ എഫ്‌ .എം .കിടുകിടാ  സൊല്ലുന്നത് വരെ ശാന്തിപർവ്വം . അപ്പോഴും കളക്ട് ചെയ്യാനുള്ള തീസിസ് റെഫറൻസുകൾ അവളുടെ മുമ്പിൽ പല്ലിളിച്ചു നിന്നു  .

 അതേ ട്രെയിനിൽ അതേ സീറ്റിൽ അപ്രകാരം തലചായ്ച്ച് വെച്ച് ഭൂമിയുടെ അറ്റം വരെയും സഞ്ചരിക്കാൻ അവൾ വീണ്ടും ആഗ്രഹിച്ചു.അ(പകാരം ഭൂമിയുടെ അറ്റം എത്തിക്കഴിഞ്ഞാൽ  അവിടെ നിന്നും താഴോട്ട് ചാടണം....അല്ലെങ്കിൽ ആകാശത്തിലേക്ക് പറന്നു പറന്നു പോകണം....അങ്ങനെ ഒരു നിമിഷം കൊണ്ട് അലിഞ്ഞില്ലാതാകണം.

-----------------------------------------------------------------------------------------------------------------------
                                                                                                                                      2006